കൊച്ചി: താരസംഘടനയായ അമ്മയ്ക്കുള്ളില്‍ നീറിപ്പുകഞ്ഞ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കലഹം. ടിനി ടോം-അന്‍സിബ വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവിലുള്ള ഭരണസമതി പരാജയമാണെന്നും അവര്‍ തുടര്‍ന്നാൽ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും മുതിര്‍ന്ന അംഗമായ നടി പൊന്നമ്മ പ്രതികരിച്ചു. അതുകൊണ്ട് നേതൃത്വത്തെ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീകള്‍ നേതൃനിരയിലേക്കു വരണമെന്ന് വാദിച്ചതിനും അതിനായി ഇടപെട്ടതിനും മാപ്പെന്നായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. അമ്മ ഓഫീസിനെ അധോലോക കേന്ദ്രമാക്കിയെന്ന് വൈസ് പ്രസിഡന്റുകൂടിയായ ലക്ഷ്മി പ്രിയയും ആരോപിച്ചു.
പ്രസിഡന്റ് ശ്വേതാ മേനോന്റെയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റെയും ഇടയിലെ ഈഗോ പ്രശ്നമാണു കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഒരുവിഭാഗം വനിതാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ പരസ്പരം തമ്മിത്തല്ലുന്നതാണ് കാണുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
അന്സിബയ്ക്കു പിന്നില്‍ നീനാ കുറുപ്പാണെന്നാണ് ലക്ഷ്മി പ്രിയയുടെ ആരോപണം.തര്‍ക്കം രൂക്ഷമായതിനിടെ അന്‍സിബയുടെ പരാതി കേള്‍ക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചു.